കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇനി ബ്ലാസ്റ്റേഴ്സ് ആരവം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്ലാസ്റ്റേഴ്സ് ടീം കോഴിക്കോട് സ്റ്റേഡിയത്തില്‍ പന്ത് തട്ടും.
ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍ ) മത്സരങ്ങളില്‍ ഒമ്പതു മത്സരങ്ങളാണു കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുക. ഇതില്‍ ഏഴുമത്സരങ്ങള്‍ രാത്രി 7.30-നാണു നടക്കുക. രണ്ടെണ്ണം വൈകുന്നേരം അഞ്ചിനും നടക്കും. ഫെബ്രുവരി 22-ന് രാത്രി 7.30 ന് മുബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 28ന് ഇന്റര്‍ കാശിയുമായും മാര്‍ച്ച് ഏഴിന് ചെന്നൈയിന് എഫ്സിയുമായും മാര്‍ച്ച് 21 പഞ്ചാബ് എഫ്സിയുമായും ഏപ്രില്‍ 15-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായും ഏപ്രില്‍ 18-ന് വെകുന്നേരം അഞ്ചിന് ജംഷഡ്പുര്‍ എഫ്സിയുമായും എപ്രില്‍ 23-ന് ഒഡീഷ എഫ്സി, മേയ്10-ന് മുഹമ്മദന്‍സ് എസ്സി, മേയ് 17ന് എഫ്സി ഗോവ എന്നീ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സ് മാറ്റുരയ്ക്കുക.
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കേരള ഫുട്ബാൾ അസോസിയേഷനും (കെഎഫ്എ) തമ്മില്‍ മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്നതിനു ധാരണയില്‍ എത്തിയിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാലാണു ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ ഇത്തവണ കോഴിക്കോട്ടേക്കു മാറ്റുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണു കോഴിക്കോടിന് അനുകൂലമായത്. ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണു കളി കാണാനെത്തിയത്. ഈ ആരാധക പിന്തുണയും ആവേശവും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിനും കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ്. ഡിസംബറിൽ നടന്ന സൂപ്പർക്രോസ് റേസിംഗ് ലീഗിനെത്തുടർന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ പുല്ലുകൾ നശിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, പുൽമൈതാനം പഴയപടിയാക്കി, നവീകരണ ജോലികൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറിക്കഴിഞ്ഞു. ഇനി അവസാനവട്ട പരിശോധന മാത്രമാണ് ബാക്കി. നിലവിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെയും സൂപ്പർ ലീഗ് കേരളയിൽ കാലിക്കട്ട് എഫ്സിയുടെയും ഹോംഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം.
സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്ക് മൈതാനം വിട്ടുനൽകിയത് കോർപറേഷനെ വെട്ടിലാക്കിയിരുന്നു. മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയെന്ന പരാതിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെ വിളിപ്പിച്ച് സ്റ്റേഡിയം പരിശോധിച്ചപ്പോൾ വലിയ തകർച്ചയുണ്ടായെന്നു കണ്ടെത്തുകയും ചെയ്തു. റേസിംഗ് ലീഗ് സംഘാടകര്‍ ഒരു മാസത്തോളം എടുത്താണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ബ്ലാസ്റ്റേഴ്സ് മത്സരങ്ങള്‍ക്ക് വേദിയാകുന്നതോടെ സ്റ്റേഡിയം ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം കാല്പന്താവേശത്തില് കായിക പ്രേമികളും.